മഴക്കാലപൂര്‍വ്വ ശുചീകരണം
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് വള്ളികുന്നം. പശ്ചിമ ഭാഗം മണല്‍പരപ്പായ സമതലവും മദ്ധ്യഭാഗം കുന്നിന്‍ചരിവുകളും താഴ്വരകളും ചേര്‍ന്ന ഇടനാടും പൂര്‍വ്വഭാഗം ചെറിയ കുന്നിന്‍ പ്രദേശവുമാണ്. ഗ്രാമത്തിന് മദ്ധ്യഭാഗത്ത് കൂടി വടക്കു നിന്ന് തെക്കോട്ട് ഒഴുകി വട്ടക്കായലില്‍ ചെന്ന് ചേരുന്ന തൊടിയൂര്‍ ആറാട്ടുപുഴ തോടിന്റെ പാര്‍ശ്വങ്ങളില്‍ കൃഷിനിലങ്ങളും പുഞ്ചപ്പാടങ്ങളും കുന്നിന്‍പുറങ്ങളും കേരവൃക്ഷങ്ങള്‍ തലയുര്‍ത്തി നില്‍ക്കുന്ന സമതല പ്രദേശങ്ങളും നെല്‍പാടങ്ങളും ചേര്‍ന്ന ഗ്രാമം സുന്ദരമാണ്. സുബ്രഹ്മണ്യന്റെ പത്നി വള്ളീദേവിയുടെ സ്ഥലമാണ് വള്ളികുന്നം എന്ന് ഐതിഹ്യം പറയുന്നു. പടയണിവട്ടം ക്ഷേത്രത്തിലെ വള്ളീദേവിയുടെ പ്രതിഷ്ഠ ഇതിന് പിന്‍ബലമേകുന്നു. വള്ളിപ്പടര്‍പ്പുകള്‍ ഉള്ള കുന്ന് വള്ളിക്കുന്നം ആയതാണെന്ന് മറ്റൊരു അനുമാനം. ആദ്യകാലത്ത് താരതമ്യേന ജനസാന്ദ്രത കുറഞ്ഞ പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ധാരാളം കാവുകളും വള്ളിപ്പടര്‍പ്പുകളും ഉണ്ടായിരുന്നു എന്ന വസ്തുത പ്രസ്തുത അനുമാനത്തെ ബലപ്പെടുത്തുന്നു. ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഭൂപ്രഭുക്കളുടെ നിയന്ത്രണത്തിലായിരുന്നു ഗ്രാമത്തിന്റെ ഭൌതിക സമ്പത്തെല്ലാം. തിരുവിതാംകൂര്‍ രാജഭരണത്തിന്റെ ഭാഗമായി കരം ഒഴിവായി ഈ പ്രദേശത്തെ നായര്‍ തറവാടുകള്‍ക്ക് പതിച്ച് കിട്ടിയതായിരുന്നു ഇവിടുത്തെ ഭൂമിയുടെ നല്ല ഒരു പങ്ക്. രാജാ പ്രത്യക്ഷ ദൈവതം” എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലായിരുന്നു ഇവിടുത്തെ ഭൂപ്രഭുക്കള്‍ അധികാരങ്ങള്‍ കൈകയാളിയിരുന്നത്. വള്ളികുന്നത്തിന്റെ പരിസര പ്രദേശമായ കായംകുളത്ത് അടിമച്ചന്ത  നിലനിന്നിരുന്നു. അടിമകളെ വിദേശത്തേക്ക് കയറ്റി അയച്ചിരുന്ന ആലപ്പുഴകൊല്ലംകോട്ടയം തുടങ്ങിയ സ്ഥലങ്ങളില്‍ അടിമകളെ ഈ ചന്തയില്‍ നിന്ന് കൊണ്ട് പോയിരുന്നു. ഇവരെ മൃഗീയമായി മര്‍ദ്ദിച്ചിരുന്നു. 1 രൂപ മുതല്‍ 14 രൂപ വരെ ഒരു അടിമയ്ക്ക് വിലയുണ്ടായിരുന്നു. കേരളം ഏമ്പാടും ബ്രാഹ്മണ മേധാവിത്വം ഏര്‍പ്പെടുത്തിയിരുന്ന അയിത്തം അതേ ശക്തിയില്‍ തന്നെ വള്ളികുന്നത്തും നിലനിന്നിരുന്നു. അയിത്തത്തിന് ചില കണക്കുകള്‍ നിലവിലുണ്ടായിരുന്നു. ബ്രാഹ്മണരില്‍ നിന്ന് നായര്‍ 16 അടിയും ഈഴവന്‍ 32 അടിയും പുലയന്‍ 64 അടിയും അകലെ സഞ്ചരിക്കണം. വഴി നടക്കാനോ നല്ല വസ്ത്രം ധരിക്കാനോ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാനോ അവകാശമുണ്ടായിരുന്നില്ല. അടിമകള്‍ ജാതി ചിഹ്നമായ കല്ലുമാല ധരിക്കണമെന്ന് അലിഖിത നിയമം അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കിയിരുന്നു. ഈ അനാചാരങ്ങള്‍ക്ക് എതിരായ ചെറുത്തു നില്‍പ്പിന്റെ ഭാഗമായി സാമൂഹ്യ പരിഷ്കര്‍ത്താക്കളായ അയ്യങ്കാളിയും നാരായണഗുരുവും വള്ളികുന്നത്തെത്തി താണജാതിക്കാര്‍ക്ക് ആശ്വാസവും ഉത്തേജനവും നല്‍കി. കാമ്പിശ്ശേരില്‍ തറവാട്ടില്‍ കൂടിയ മഹാസമ്മേളനത്തില്‍ വച്ച് താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ പരസ്യമായി റൌക്ക” (ബ്ളൌസിന് പകരം ഉപേയോഗിക്കുന്നത്) ധരിക്കുകയും കല്ലുമാല പൊട്ടിച്ചെറിയുകയും ചെയ്തു. പില്‍ക്കാലത്ത് മദ്ധ്യതിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ്  പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും കെ.പി.എ.സി എന്ന നാടക സംഘത്തിന്റെ സംഘാടകനുമായ  കെ.കേശവന്‍ പോറ്റി സാറിന്റെ നേതൃത്വത്തില്‍ നടന്ന ദേശീയ പ്രക്ഷോഭ സമരം വള്ളിക്കുന്നത്ത് ചലനങ്ങള്‍ സൃഷ്ടിച്ചു. ശൂരനാട് ഗ്രാമത്തിലെ തെന്നല എന്ന നായര്‍ തറവാട്ടിലെ ഭൂവുടമയുമായി ബന്ധപ്പെട്ട തൊഴിലാളി കര്‍ഷക സമരമായിരുന്നു ശൂരനാട് സമരം. വള്ളികുന്നം പഞ്ചായത്തില്‍ കടുവുങ്കല്‍ വാര്‍ഡില്‍ ലക്ഷ്മി വിലാസത്ത് വീട്ടില്‍ നടന്ന കര്‍ഷക തൊഴിലാളി സമരമാണ് മേനി സമരം.